സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ,കതിരൂർ മനോജ് വധക്കേസിലെ പ്രതി

(www.kl14onlinenews.com)
(14-Sep -2022)

സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ,കതിരൂർ മനോജ് വധക്കേസിലെ പ്രതി
കാസർകോട് : മൊഗ്രാൽപുത്തൂരിൽ സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞു പണം കവർന്ന കേസിലെ മുഖ്യപ്രതി കണ്ണൂർ മാലൂർ സ്വദേശി സിനിൽ കുമാർ പിടിയിലായി. സിപിഎമ്മിന്റെ മാലൂർ തോലമ്പ്ര മടത്തിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഇയാൾ തലശ്ശേരിയിലെ ബിജെപി നേതാവ് കതിരൂർ മനോജ് വധക്കേസിലും പ്രതിയാണ്. കൊലക്കേസിൽ മറ്റു പ്രതികൾക്കൊപ്പം തിങ്കളാഴ്ച എറണാകുളത്തെ സിബിഐ കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങുമ്പോളാണ് പൊലീസ് സംഘം സിനിലിനെ പിടികൂടിയത്.

തിങ്കളാഴ്ച രാത്രി തന്നെ കാസർകോട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ 25ന് കാസർകോട് മൊഗ്രാൽ പുത്തൂരിൽ സ്വർണ വ്യാപാരിയുടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയാണു സിനിൽ. കതിരൂർ മനോജ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണു മോഷണം നടത്തിയത്. പിന്നീട് ഒരു വർഷത്തോളമായി ഒളിവിലായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയുടെ 1.65 കോടി രൂപയാണു കവർന്നത്. ദേശീയപാത വഴി കൊണ്ടുപോകുന്ന പണം കൊള്ളയടിക്കുന്ന സംഘത്തിനു സിനിലും സുഹൃത്ത് സുജിത്തും ചേർന്നാണു നേതൃത്വം നൽകുന്നത്. സമാനമായ കേസുകളിൽ ഈ സംഘം ഉൾപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ കണക്കിൽപെടാത്ത പണം ഉൾപ്പെടുമെന്നും അതിനാൽ പരാതികൾ ഉണ്ടാകില്ലെന്നുമാണു പ്രതികൾ കരുതിയിരുന്നത്.

മൊഗ്രാലിലെ കേസിലെ മറ്റു 10 പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് ഡിവൈഎസ്പി പി.വി.മനോജിന്റെ നിർദേശപ്രകാരം സിഐ പി.അജിത് കുമാറാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിനിലിനെ റിമാൻഡ് ചെയ്തു.

മുഖ്യപ്രതിയെ പിടികൂടിയ ആശ്വാസത്തിൽ പൊലീസ്

കാസർകോട്, ഏറെ വാർത്താ പ്രാധാന്യം നേടിയ മൊഗ്രാൽ പുത്തൂരിലെ കവർച്ച കേസിലെ മുഖ്യപ്രതി പിടിയിലാകുമ്പോൾ പൊലീസിനും ആശ്വാസം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കവർച്ചയിലെ മുഖ്യപ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് ഒരു വർഷത്തോളമാണ്. ജ്വല്ലറി ഉടമയുടെ വാഹനം തട്ടിക്കൊണ്ടു പോയി 1.65 കോടി കവർന്ന കേസിൽ ആകെ 11 പ്രതികളാണുണ്ടായിരുന്നത്. ബാക്കി 10 പേരും നേരത്തെ പൊലീസിന്റെ വലയിലായിരുന്നു. 7 വാഹനങ്ങൾ ഇവരിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തു.

ഒടുവിൽ മുങ്ങി നടന്ന മുഖ്യപ്രതിയും അറസ്റ്റിലായി. പണം നഷ്ടപ്പെട്ടവർ പരാതി കൊടുക്കില്ല എന്ന ധാരണയിലാണ് പ്രതികൾ തുടർച്ചയായി ജ്വല്ലറി ഉടമകളെ ലക്ഷ്യം വച്ച് മോഷണം നടത്തിയിരുന്നത്. മംഗളുരുവിൽ നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലീയിലെ കൗത്തോളി രാഹുൽ മഹാദേവ് ജാബർ(35)നെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. പയ്യന്നൂർ കാങ്കോലിനടുത്ത് ആദ്യം കാർ ഉപേക്ഷിക്കുകയും പിന്നാലെ മഹാദേവിനെ ഇറക്കി വിടുകയും ചെയ്തു.

ബെൽഗാമിലും കോലാപൂരിലും സ്വർണ വ്യാപാരം നടത്തുന്നയാളുടെ പണമാണു തട്ടിയെടുക്കപ്പെട്ടത്. 2016 ഓഗസ്റ്റ് 7നു ദേശീയപാത ചെർക്കള–ചട്ടഞ്ചാലിനും ഇടയിൽ സമാനരീതിയിലുള്ള സംഭവം ഉണ്ടായിരുന്നു. അന്നു നഷ്ടമായത് ഒന്നരക്കോടി രൂപയാണ്. ഇതിന്റെ പിന്നിലും ഇതേ ക്വട്ടേഷൻ സംഘത്തലവന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നു സൂചനയുണ്ടായിരുന്നുവെങ്കിലും പൊലീസ് അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. മഞ്ചേശ്വരത്തും സമാനമായ രീതിയിൽ പണം തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു.

കേസിന്റെ നാൾവഴി

∙2021 സെപ്റ്റംബർ 25 : മൊഗ്രാൽ പുത്തൂരിൽ വച്ച് കവർച്ച

∙ഒക്ടോബർ 11 : 7.50 ലക്ഷം തുക വീണ്ടെടുത്തു. പ്രതികൾ കവർച്ചയ്ക്കുപയോഗിച്ച ചുവന്ന നിറത്തിലുള്ള കാർ മണ്ണൂത്തിയിലെ വർക്ക് ഷോപ്പിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

∙ഡിസംബർ 11 : പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ്

∙ 2022 ജനുവരി 17 : ആകെ 7 പേർ അറസ്റ്റിൽ

Post a Comment

Previous Post Next Post