ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് മഹാരാഷ്ട്ര റദ്ദാക്കി

(www.kl14onlinenews.com)
(17-Sep -2022)

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് മഹാരാഷ്ട്ര റദ്ദാക്കി
മുംബൈ: ശിശു പരിചരണത്തിലെ മികച്ച ബ്രാൻഡായിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ബേബി പൗഡറിന്റെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ റദ്ദാക്കി. പൊതുജനാരോഗ്യ താൽപര്യാർഥമാണ് ജോൺസൺ ആൻഡ് ജോൺസൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കിയതെന്ന് എഫ്.ഡി.എ അറിയിച്ചു.

ജോൺസൺസ് ബേബി പൗഡർ നവജാത ശിശുക്കളുടെ ചർമ്മത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സംസ്ഥാന സർക്കാർ ഏജൻസി അറിയിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലബോറട്ടറി പരിശോധനയിൽ പൗഡറിന്റെ സാമ്പിളുകൾ സ്റ്റാൻഡേർഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് റെഗുലേറ്റർ പ്രസ്താവനയിൽ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൊൽക്കത്ത ആസ്ഥാനമായുള്ള സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ നിർണായക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ “പിഎച്ച് പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിൾ ഐഎസ് 5339:2004 ന് അനുയോജ്യമല്ല” എന്ന നിഗമനത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഗുണനിലവാര പരിശോധനക്കായി പൂനെയിൽ നിന്നും നാസിക്കിൽ നിന്നും എഫ്.ഡി.എ ജോൺസൺസ് ബേബി പൗഡറിന്റെ സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1940 ലെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് ആക്‌ട് ആൻഡ് റൂൾസ് പ്രകാരം എഫ്‌ഡി‌എ ജോൺസണ്‍ ആന്‍ഡ് ജോണ്‍സണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ പ്രസ്‌തുത ഉൽപന്നത്തിന്റെ സ്റ്റോക്ക് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ കമ്പനിക്ക് നിർദേശം നൽകിയതായും പ്രസ്താവനയിൽ പറയുന്നു. എന്നാല്‍ സർക്കാർ അനലിസ്റ്റിന്റെ റിപ്പോർട്ട് സ്ഥാപനം അംഗീകരിച്ചില്ല. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിലേക്ക് അയച്ചതിന് കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم