സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു; അക്രമി അറസ്റ്റില്‍

(www.kl14onlinenews.com)
(13-Aug -2022)

സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു; അക്രമി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചയാളെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 24കാരനായ ഹാദി മതാറിനെ ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സല്‍മാന്‍ റുഷ്ദി ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കവെ വേദിയിലേക്ക് ചാടിക്കയറിയ ആക്രമി റുഷ്ദിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വേദിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്. വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിലാണ്. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടാനുളള സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൈ ഞരമ്പുള്‍ക്കും കരളിനും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും റുഷ്ദിയുടെ ഏജന്റ് അറിയിച്ചു.

സല്‍മാന്‍ റുഷ്ദിക്കെതിരെയുണ്ടായ ആക്രമണത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമെന്നാണ് ലോകമെമ്പാടുമുള്ള എഴുത്തുകാരും രാഷ്ട്രീയക്കാരും അപലപിച്ചത്. സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം നേരിട്ട പോരാട്ടങ്ങളുമാണ് ഇപ്പോഴത്തെ അക്രമത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സര്‍ അഹ്മദ് സല്‍മാന്‍ റുഷ്ദി. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, സാത്താനിക് വേര്‍സസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദി ലോകപ്രശസ്തനാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലൂടെയും അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു നോവലിന്റെ ഇതിവൃത്തം.
1988ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മുന്‍നിര്‍ത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, 'ദ സാത്താനിക് വേഴ്സസ്' നിരവധി വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പുസ്തകത്തിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പുസ്തകം നിരോധനം ഏര്‍പ്പെടുത്തി. 1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്നു മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികള്‍ ഉയര്‍ന്നത്. പിന്നീട് സ്വയരക്ഷയ്ക്കായി അദ്ദേഹം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ശേഷം 2004ല്‍ ഇറാന്‍ ഫത്വ പിന്‍വലിച്ചതോടെയാണ് പൊതുവേദികളില്‍ സജീവമായത്.

Post a Comment

Previous Post Next Post