(www.kl14onlinenews.com)
(01-Mar-2025)
പുണ്യമാസം പിറന്നു. ഇനി ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾക്ക് വ്രതശുദ്ധിയുടെ പുണ്യദിനരാത്രങ്ങൾ കേരളത്തിൽ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാൽ ഞായറാഴ്ച മുതൽ നോമ്പാരംഭിക്കുമെന്ന്. ഖാദിമാർ അറിയിച്ചു. ഗൾഫ് നാടുകളിൽ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാൽ ശനിയാഴ്ച നോമ്പാരംഭിച്ചിരുന്നു.
ഇസ്ലാം മതത്തിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് റംസാൻ അഥവാ റമദാൻ. ഹിജ്‌റ വർഷത്തിലെ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാൻ . റമദാൻ മാസത്തിലാണ് ഖുറാനിലെ ആദ്യ സൂക്തങ്ങൾ അല്ലാഹു അവതരിപ്പിച്ചതെന്നാണ് വിശ്വാസം. വിശുദ്ധ ഖുറാൻ ഉണ്ടാക്കപ്പെട്ട മാസമാണ് റംസാൻ അഥവാ റമദാൻ.
മുഹമ്മദ് നബിയ്ക്ക് പ്രവാചകത്വം ലഭിച്ച മാസം കൂടിയാണ് ഇത്. ഒരു മാസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതാനുഷ്ഠാനം റംസാന്റെ ഭാഗമായുള്ളതാണ്. ചന്ദ്രനുമായി ബന്ധപ്പെടുത്തി മാസപ്പിറവി സൂചിപ്പിച്ച് തുടങ്ങുന്ന റംസാൻ വ്രതാനുഷ്ഠാനം റംസാൻ ആഘോഷങ്ങൾക്ക് മുന്നോടിയായി മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്ത ഒന്നാണ്. ഇസ്ലാമിക ശാസ്ത്രത്തിലെ അഞ്ച് അടിസ്ഥാനങ്ങളിൽ ഒന്നായി റംസാൻ നോമ്പിനെ കണക്കാക്കാവുന്നതാണ്.
ഇസ്ലാം മതവിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് റംസാൻ വ്രതാനുഷ്ഠാനം. പുലർച്ചെ സൂര്യോദത്തിന് മുൻപ് ആരംഭിച്ച് സൂര്യാസ്തമയശേഷമാണ് വ്രതം മുറിയ്ക്കുക. ഈ സമയത്ത് ജലപാനം പോലുമില്ലാത്ത കഠിനവ്രതം നോൽക്കുന്നവർ ധാരാളമാണ്. സൂര്യൻ ഉദിയ്ക്കുന്നതിന് മുൻപായി ഭക്ഷണം കഴിച്ച് പിന്നീട് സൂര്യാസ്തമയശേഷം മാത്രം കഴിയ്ക്കുന്ന രീതിയാണ് സാധാരണയായുളളത്.
സൂര്യോദയത്തിന് മുൻപായുള്ള ഭക്ഷണത്തെ സുഹൂർ എന്നും സൂര്യാസ്തമയശേഷം നോമ്പ് മുറിച്ചുളള ഭക്ഷണത്തെ ഇഫ്താർ എന്നും പറയുന്നു. ഇഫ്താറിന് ഉപയോഗിയ്ക്കുന്ന ചില പ്രത്യേക ഭക്ഷണവസ്തുക്കളുമുണ്ട്. ഈന്തപ്പഴം പോലുള്ളവ ഇതിൽ പെടുന്നു.
റംസാൻ നോമ്പിന്റെ പ്രാധാന്യം
വിശുദ്ധമാസത്തിൽ ഉപവാസം നടത്തുക മാത്രമല്ല, ദാനധർമ്മങ്ങൾ ചെയ്യുന്നതും ലൗകികസുഖങ്ങളിൽ നിന്നും ദുഷ്ടപ്രവൃത്തികളിൽ നിന്നും അകന്നു നിൽക്കുന്നതും പ്രധാനമാണ്. സഹജീവികളെ സ്നേഹിയ്ക്കുകയെന്ന മഹത്തായ സന്ദേശം നൽകുന്ന ഒന്ന് കൂടിയാണ് റമദാൻ കൊണ്ടുദ്ദേശിയ്ക്കുന്നത്. വഴക്കുകളും തർക്കങ്ങളും ഒഴിവാക്കുന്നതും ഈ കഠിനവ്രതത്തിന്റെ ഭാഗമായി വരുന്നു
സൂക്ഷിയ്ക്കണമെന്നത് റംസാൻ വ്രതാനുഷ്ഠാനപ്രകാരമുള്ള ചിട്ടകളിൽ പെടുന്നു. ഭക്ഷണമുപേക്ഷിച്ചുള്ള ഉപവാസത്തിനൊപ്പം സ്വയം ശുദ്ധീകരണത്തിന് കൂടിയുള്ള അവസരമാണ് റംസാൻ വ്രതാനുഷ്ഠാന കാലം. ഇസ്ലാം സമൂഹം ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതാനുഷ്ഠാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ ജോലി സമയത്തിൽ പോലും വ്യത്യാസങ്ങൾ വരുന്നു.
ദാനധർമ്മങ്ങളുടെയും മാസം
വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും വിശ്വാസികൾ ഈ മാസത്തിൽ പ്രധാന്യം നൽകുന്നു. റംസാൻ കാലത്ത് ഇസ്ലാം മതവിശ്വസികൾ നല്‌കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ധനികർ ദരിദ്രർക്ക് നൽകുന്ന അവകാശമായാണ് ഇതിന് കണക്കാക്കുന്നത്. ദാനധർമ്മം എന്ന് പറയാം
ദാനധർമങ്ങൾ റംസാൻ കാലവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനമാണ്. റംസാൻ വ്രതത്തിന്റെ പൂർണഗുണം ലഭ്യമാക്കാൻ ദാനധർമങ്ങൾ ഏറെ പ്രധാനമാണെന്ന് പറയാം. ആത്മവിശുദ്ധിയിലേക്ക് സ്വയം ഉയർപ്പെടുകയെന്ന ലക്ഷ്യം കൂടി റംസാൻ നോമ്പിലൂടെ നടപ്പാകുന്നു. റംസാൻ നോമ്പ് എല്ലാവരും എടുക്കണമെന്നതാണ് ചിട്ടയെങ്കിലും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്ക് ഇത് എടുക്കേണ്ടതില്ല.
കൂട്ടായ്മയുടെ ഇഫ്താർ
റംസാൻ വ്രതാനുഷ്ഠാനത്തിന് ശേഷമുള്ള ഇഫ്താർ വിരുന്ന് പൊതുവേ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന ഒന്നാണ്. ഇതിനാൽ തന്നെ ഈ ആഘോഷവും വ്രതവുമെല്ലാം ഒത്തൊരുമയുടെ അവസരമായി കണക്കാക്കുന്നു. റംസാൻ ആഘോഷങ്ങൾക്ക് പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും സ്ത്രീകളെങ്കിൽ മയിലാഞ്ചി പോലുള്ളവ അണിഞ്ഞുമെല്ലാം ആളുകൾ ഒരുങ്ങുന്നു
അതായത് ഒരു മാസത്തെ വ്രതം അവസാനിപ്പിച്ചാണ് റംസാൻ ആഘോഷിയ്ക്കുന്നത്. കുടുംബത്തേയും കൂട്ടുകാരേയും സമൂഹത്തേയുമെല്ലാം കൂട്ടിച്ചേർക്കുന്ന മറ്റൊരേതാഘോഷത്തെപ്പോലെ റംസാനും ഏറെ പ്രധാന്യമുണ്ട്.
ഗൾഫ് നാടുകളിൽ നോമ്പാരംഭിച്ചു
സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച മുതൽ റംസാൻ വ്രതാരംഭം. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റംസാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി.
ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രക്കല ദൃശ്യമായി.
Post a Comment