ഇനി ഞാന്‍ സൂക്ഷിച്ചേ സംസാരിക്കൂ; നിരുപാധികം മാപ്പ്; കോടതിയെ വെല്ലുവിളിക്കാനില്ലെന്ന് ബോബി ചെമ്മണ്ണൂര്‍

(www.kl14onlinenews.com)
(15-jan-2025)

ഇനി ഞാന്‍ സൂക്ഷിച്ചേ സംസാരിക്കൂ; നിരുപാധികം മാപ്പ്; കോടതിയെ വെല്ലുവിളിക്കാനില്ലെന്ന് ബോബി ചെമ്മണ്ണൂര്‍

കൊച്ചി :
ഹൈക്കോടതിയില്‍ നിരുപാധികം മാപ്പുചോദിച്ച് ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകന്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് വേണ്ടി ഇടപെട്ടതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പെന്നും ബോബി പറഞ്ഞു. അതേസമയം, ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് ബോബി ഇറങ്ങാതിരുന്നതെന്ത് കൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞതെന്താണെന്ന് അറി‍ഞ്ഞുവെന്നും ബോബി ഹൈക്കോടതിയോടും ജുഡീഷ്യറിയോടും കളിക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതിനിടെ വൈകിട്ട് തൃശൂരില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം ബോബി ചെമ്മണ്ണൂര്‍ മാറ്റിവച്ചു

പുറത്തിറങ്ങാന്‍ വൈകിയത് തടവുകാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം ബോബി തിരുത്തി. ഉത്തരവ് ജയിലിലെത്താന്‍ വൈകിയെന്നു സാങ്കേതിക കാരണങ്ങളാണ് പിന്നിലെന്നുമാണ് നിലവിലെ വിശദീകരണം. ബോണ്ട് ഒപ്പിടാന്‍ ഇന്നലെ എത്തിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ഹൈക്കോടതിയെ ഇക്കാര്യം ധരിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറ‍ഞ്ഞു. നടി ഹണി റോസിന്‍റെ പരാതിയിലാണ് ബോബിക്കെതിരെ പൊലീസ് ലൈംഗിക അതിക്രമക്കേസ് എടുത്തത്

ഇനി ഞാന്‍ സൂക്ഷിച്ചേ സംസാരിക്കൂ; ബോബി ചെമ്മണ്ണൂര്‍

കൊച്ചി: തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം  പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. നമ്മള്‍ കാരണം ആര്‍ക്കും വേദനയുണ്ടാകാന്‍ പാടില്ല. തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

സാങ്കേതിക പ്രശ്‌നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തത്. ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. ബോ ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗല്‍ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നല്‍കികൊണ്ടുള്ള പേപ്പറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.

റിമാന്‍ഡ് തടവുകാര്‍ക്ക് വേണ്ടി മനപൂര്‍വം ജയിലില്‍ തുടര്‍ന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാന്‍ എത്തിച്ചത് ഇന്ന് രാവിലെയാണ്.തന്റെ ഉദേശ്യ ശുദ്ധി നല്ലതായിരുന്നു. ഫാന്‍സിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാല്‍ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതില്‍ വ്യക്തതയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post