(www.kl14onlinenews.com)
(14-jan-2025)
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ തയാറാകാത്തത്.
വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്കും ജയിൽ മോചിതരാകാൻ സാധിച്ചാലേ താനും ജയിലിൽ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കിൽ ഒപ്പിടാൻ തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉള്ളത്.
ആറുദിവസമായി കാക്കനാട് ജയിലിൽ കഴിയുകയാണ്. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ബോബി വൈകിട്ടോടെ പുറത്തിറങ്ങിയേക്കുമെന്നായിരുന്നു വാർത്തകൾ. ബോബിയെ സ്വീകരിക്കാനായി ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹികൾ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. ഇതിന് പുറമേ സ്ത്രീകളുൾപ്പെടുന്ന വലിയൊരുകൂട്ടവും പ്ലക്കാർഡുകളുമേന്തി ജയിലിന് പുറത്തുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങൾ നടന്നത്
50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയിമിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു
Post a Comment