(www.kl14onlinenews.com)
(15-jan-2025)
കോട്ടയം :
സ്വകാര്യ വാർത്ത ചാനലിൽ നടത്തിയ മുസ്ലീം വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന് മുൻകൂർ ജാമ്യം.
കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. വാർത്ത ചാനലിൻ്റെ പ്രെെം ടെെം ഡിബെെറ്റിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.
മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.
ജനുവരി ആറിനാണ് പി സി ജോർജ് കേസിനാസ്പദമായ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ കേസെടുത്തത്.
വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുന്ന പിസി ജോർജ്
മുമ്പ് പല തവണ പി സി ജോർജ്ജിനെതിരെ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗവും പാലാരിവട്ടത്ത് വെണ്ണല ശിവക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗവും ഇതിന് ഉദാഹരണമാണ്.
ഏപ്രില്‍ 29ന് ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് വെച്ചു നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വെച്ചാണ് പി സി ജോര്‍ജ്ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. മെയ് ഒന്നിന് ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ ഈരാറ്റുപേട്ടയില്‍ പി സിയുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എ ആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായുമായിരുന്നു പരാതി.
കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു തുടങ്ങി വളരെ ഗൗരവമായ പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് നടത്തിയിരുന്നത്.
ഉപാധികളോടെ ജാമ്യം
അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ അന്ന് തന്നെ ഹാജരാക്കിയെങ്കിലും പോലീസിന്റെ വാദം തള്ളി മജിസ്‌ട്രേറ്റ് പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിക്കുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന വേളയില്‍ സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്ലോസിക്യൂട്ടര്‍ ഹാജരാകാത്തത് വിവാദമായിരുന്നു. ജാമ്യം ലഭിച്ച് പുറത്തു വന്ന പി സി ജോര്‍ജ്ജ് തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ് വീണ്ടും വിവാദത്തിന് തിരികൊളുത്തി.
Post a Comment