(www.kl14onlinenews.com)
(27-jan-2025)
കടുവയുടെ വയറ്റിൽ രാധയുടെ കമ്മലും മുടിയും; മരണകാരണം കഴുത്തിലെ ആഴമേറിയ മുറിവുകൾ,ചത്തത് നരഭോജി കടുവതന്നെ
വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ ചത്തത് നരഭോജി കടുവതന്നെ. കടുവ ചത്തതിന് കാരണമായത് കഴുത്തിലെ പരിക്കുകളാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കടുവയുടെ വയറ്റിൽ നിന്നും മരിച്ച സ്ത്രീയുടെ തലമുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കമ്മലുകളും കണ്ടെത്തി. പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. വനത്തിനുള്ളിൽ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് കടുവക്ക് പരിക്കേറ്റതെന്നും കഴുത്തിൽ നാലു മുറിവുകളാണുണ്ടായിരുന്നതെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.
വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്തായിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടിരുന്നു
Post a Comment