പെരിയ ഇരട്ടക്കൊല: വീണ്ടും സിപിഎം പണപ്പിരിവ്, 2 കോടി സമാഹരിക്കും

(www.kl14onlinenews.com)
(15-jan-2025)

പെരിയ ഇരട്ടക്കൊല: വീണ്ടും സിപിഎം പണപ്പിരിവ്, 2 കോടി സമാഹരിക്കും

പെരിയ ഇരട്ടക്കൊലക്കേസിൽ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം. കാസ‍ർകോട് ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പെഷൽ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്. രണ്ട് കോടി രൂപ ഈ രീതിയിൽ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം. ശിക്ഷിക്കപ്പെട്ട നേതാക്കൾ അടക്കമുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്. 

നേരത്തെ കേസിലെ നാല് പ്രതികൾ ജയിൽമോചിതരായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരാണ് പുറത്തിറങ്ങിയത്. കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയിൽമോചനം. 

പ്രതികളെ സ്വീകരിക്കാനായി സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംവി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിരുന്നു. 

ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.  5 വർഷം തടവും 10,000 രൂപവീതം പിഴയുമാണ് ഇവർക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ.

കേസിൽ സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പിന്നാലെ 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.

ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാൻ കാരണമായത്. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു. 

കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. അതേസമയം ഡിവിഷൻ ബെഞ്ച് ഉത്തരവ് കോടതി ഉദ്യോഗസ്ഥൻ സെൻട്രൽ ജയിലിൽ എത്തിച്ച ശേഷമേ നാലുപേർക്കും പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ.

നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ ജയിലിലെത്തി എല്ലാ പ്രതികളെയും സന്ദർശിച്ചിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദർശിച്ചതെന്നു ശ്രീമതി പറഞ്ഞു.

കാസർഗോഡ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‍ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 10 പ്രതികള്‍ക്ക് വിചാരണക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2 ലക്ഷം രൂപ പിഴയും നൽകണം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 

ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരിക്കുന്നത്. എന്നാൽ മറ്റ് പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ  അടക്കമുള്ളവർ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കുറ്റക്കാരായ 16 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്.

മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. 

കൂടാതെ ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികൾ.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. മുൻ എം എൽ എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സി.ബി.ഐയുമാണ് അറസ്റ്റു ചെയ്തത്.

Post a Comment

Previous Post Next Post