(www.kl14onlinenews.com)
(29-jan-2025)
നൂറുവർഷം ജയിലിൽ അടച്ചോളൂ; തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് പ്രതി ചെന്താമര;14 ദിവസം റിമാൻഡിൽ
പാലക്കാട്:
നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമൻഡ് ചെയ്ത് കോടതി. ഫെബ്രുവരി 12വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്
എത്രയും പെട്ടെന് തന്നെ ശിക്ഷിക്കണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. നൂറു വർഷം ജയിലിൽ അടച്ചോളൂവെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് സമ്മതിച്ചു. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകൾ എഞ്ചിനിയറാണെന്നും മരുമകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ചെന്താമരയെ അടുത്തമാസം പന്ത്രണ്ട് വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഉടൻ ആലത്തൂർ ജയിലിലേക്ക് കൊണ്ടുപോകും.
പൂർവ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതിൽ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകൾ നടത്തിയത്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അയൽവാസിയായ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽപ്പോയി
പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയോടെ പോത്തുണ്ടിയിൽ നിന്നാണ് ചെന്താമരയെ പിടികൂടിയത്. ആലത്തൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ 125 പൊലീസുകാർ സംഘങ്ങളായി തിരിഞ്ഞ് രാവിലെ മുതൽ നാടെങ്ങും തിരച്ചിൽ തുടങ്ങിയിരുന്നു. ആത്മഹത്യസംശയിച്ച് ജലാശയങ്ങളിൽ അഗ്നിശമനസേന പരിശോധിച്ചിരുന്നു. കെഡാവർ നായയെ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ രാത്രിയോടെ കണ്ടെത്തുകയായിരുന്നു. വിശപ്പ് സഹിക്കാനാകാതെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു ചെന്താമരയെ പൊലീസ് വലയിലാക്കിയത്.
മുള്ളുവേലി ചാടിക്കടന്നതിന്റെ പാടുകൾ ശരീരത്തിലുണ്ട്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകുന്നില്ല. സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. തലേ ദിവസം സുധാകരനുമായി തർക്കം ഉണ്ടായി. സുധാകരന്റെ കുടുംബത്തോട് പ്രതിക്ക് പകയുണ്ട്. പ്രതിയ്ക്ക് രക്ഷപ്പെടാൻ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാറമടയിലെ സെക്യൂരിറ്റിയായിരുന്നു. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഇങ്ങോട്ട് വന്നത്. പുതിയ ജോലി കിട്ടിയ ശേഷം ഇവിടെ നിന്ന് പോകാനായിരുന്നു തീരുമാനം. നെൻമാറ പൊലീസിന്റെ വീഴ്ചയിൽ കൂടുതൽ അന്വേഷണം നടത്തും. മികച്ച പ്ലാനിംഗ് ഉള്ള വ്യക്തിയാണ് പ്രതി. പ്രതിക്ക് മൂന്ന് ഫോൺ ഉണ്ട്. പ്രതി എസ്എസ്എൽസി പാസായിട്ടില്ലെന്നും എസ്പി അജിത് കുമാർ പറഞ്ഞു.
Post a Comment