പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി.എ.ജി കണ്ടെത്തൽ; 10.23 കോടിയുടെ അധിക ബാധ്യതയുണ്ടായെന്ന് റിപ്പോർട്ട്

(www.kl14onlinenews.com)
(21-jan-2025)

പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി.എ.ജി കണ്ടെത്തൽ; 10.23 കോടിയുടെ അധിക ബാധ്യതയുണ്ടായെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സംസ്ഥാനം പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതായി സിഎജി റിപ്പോർട്ട്. പിപിഇ കിറ്റ് ഇടപാടിലൂടെ സംസ്ഥാനത്തിന് 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

പൊതുവിപണിയേക്കാൾ 300 ശതമാനം അധിക പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. 2020 മാർച്ച് 28ന് 550 രൂപ നിരക്കിലാണ് സർക്കാർ പിപിഇ കിറ്റ് വാങ്ങിയത്. എന്നാൽ രണ്ടു ദിവസത്തിനുശേഷം 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

രണ്ട് ദിവസത്തിനുള്ള പിപിഇ കിറ്റിന്റെ വില 1000 രൂപയാണ് വർധിച്ചത്. കുറഞ്ഞ വിലക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി പണം നൽകിയെന്നും ഇതുവഴി 10.23 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടായതെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം, ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഉപരിയായി അഴിമതിയ്ക്കുള്ള അവസരമായണ് കൊവിഡ് മഹാമാരിയെ സർക്കാർ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കൊവിഡ് കാലത്തെ സർക്കാരിന്റെ അഴിമതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ടാണ് ഇപ്പോൾ സിഎജി സമർപ്പിച്ചതെന്നും സതീശൻ പറഞ്ഞു.

സിപിഎം നേതാവ് കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് ഇടപാട് നടന്നതെന്നാണ് റിപ്പോർട്ട്. പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നതിനാലാണ് അധിക തുകയ്ക്ക് വാങ്ങിയതെന്ന് കെ.കെ ഷൈലജ പ്രതികരിച്ചു.

Post a Comment

Previous Post Next Post