യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും അറസ്റ്റിൽ

(www.kl14onlinenews.com)
(19-Dec-2024)

യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും അറസ്റ്റിൽ
വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കോഴിക്കോട്ടുനിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

നേരത്തെ കണിയാമ്പറ്റ സ്വദേശികളായ രണ്ടുയുവാക്കള്‍ അറസ്റ്റിലായിരുന്നു. പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് ഹർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിരാമിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നത്. ബെംഗളൂരു ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെ ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽനിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈ കാറിന്‍റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. കൈകാലുകൾക്കും നടുവിനും ​ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post