(www.kl14onlinenews.com)
(07-Dec-2024)
മുംബൈ: വീണ്ടും ഉപമുഖ്യമന്ത്രിയായി മഹാരാഷ്ട്രയിൽ അധികാരമേറ്റതിനു പിന്നാലെ എൻ.സി.പി നേതാവ് അജിത് പവാറിന് ഏറെ ആശ്വാസം നൽകി ആദായനികുതി വകുപ്പ്. 2021ൽ ബിനാമി കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ 1000 കോടിയുടെ സ്വത്തുക്കൾ പവാറിന് വിട്ടുനൽകും. അജിത് പവാറിന്റെ കുടുംബം ബിനാമി സ്വത്ത് കൈവശം വെക്കുന്നതായുള്ള വാദം അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
തെളിവുകളില്ലെന്ന് കാണിച്ചാണ് നിലവിൽ ട്രൈബ്യൂണൽ അജിത് പവാറിനെ കുറ്റ വിമുക്തനാക്കിയത്. കണ്ടുകെട്ടിയതൊന്നും ബിനാമി സ്വത്തുക്കളാണെന്ന് കണ്ടെത്താനായില്ലെന്നും നേരായ വഴിയിലാണ് ധനസമാഹരണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. അതേസമയം കേസ് ചാർജ് ചെയ്യുമ്പോൾ അജിത് പവാർ മഹാവികാസ് അഘാഡി പക്ഷത്തായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനു മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പാർട്ടി പിളർത്തി ബി.ജെ.പിക്കും ഷിൻഡെയുടെ സേനക്കുമൊപ്പം ചേർന്ന് മഹായുതിയുടെ ഭാഗമായത്.
2021 ഒക്ടോബറിലാണ് ബിനാമി കേസുമായി ബന്ധപ്പെട്ട് അജിത് പവാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പിന്നാലെ സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്ലാറ്റ്, ഗോവയിലെ റിസോർട്ട് എന്നിവ കണ്ടുകെട്ടിയിരുന്നു. എന്നാൽ ഇവയിലൊന്നു പോലും അജിത് പവാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായിരുന്നില്ല
Post a Comment