(www.kl14onlinenews.com)
(01-August -2024)
ബിഗ് സല്യൂട്ട് ഇന്ത്യന്‍ ആര്‍മി, പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായി
കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ സൈന്യം താൽക്കാലികമായി നിർമിച്ച ബെയ്‌ലി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. നീണ്ട 48 മണിക്കൂർ കൊണ്ട്, കനത്ത മഴയെയും പുഴയിലെ കുത്തൊഴിക്കിനെയും അവഗണിച്ചാണ് സൈന്യം പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ പൂർത്തിയായ പാലത്തിലൂടെ ആദ്യം സൈന്യത്തിന്റെ വാഹനം കടത്തിവിട്ടു. തുടർന്ന് സൈന്യത്തിന്റെ ടൺക്കണക്കിന് ഭാരമുള്ള ആംബൂലൻസും ട്രക്കുകളും കയറ്റിവിട്ട് പാലം പൂർണ്ണ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കി.മുണ്ടക്കൈയിലേക്ക് പുതിയ പാലം നിർമിക്കുന്നത് വരെ ഈ പാലം ഇവിടെ നിലനിർത്തുമെന്ന് സൈന്യം പറഞ്ഞു. ഇനി ദുരന്തഭൂമിയായ മുണ്ടക്കൈയിലിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ഈ ബെയ്‌ലിപാലമാകും.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് കണ്ണാടി പുഴയ്ക്ക് കുറുകെ നിർമിച്ച ബെയ്‌ലി പാലത്തിന്റെ നീളം 190 അടിയാണ്. 24 ടൺ ഭാരം പാലത്തിന് വഹിക്കാൻ കഴിയും. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള എൻജിനീയറിങ് വിഭാഗമാണ് പാലം നിർമ്മിച്ചത്. ഡൽഹിയിൽനിന്നും ബെംഗളൂരുവിൽനിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിച്ചത്. ജെസിബി അടക്കമുള്ള വാഹനങ്ങളും ഭാരമേറിയ യന്ത്രസാമഗ്രികളും ബെയ്ലി പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് എത്തിക്കാനാകും. ഇവ ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവിടെ ഉണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. മേജർ ജനറൽ വിടി മാത്യുവിന്റെ നേതൃത്വത്തിലാണ് ബെയ്‌ലി പാലം നിർമ്മിച്ചത്.
നേരത്തെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താൽക്കാലിക പാലം സ്ഥാപിച്ചുമായിരുന്നു തുടക്കത്തിൽ രക്ഷാപ്രവർത്തനം. എന്നാൽ, വളരെ സാവധാനത്തിൽ മാത്രമേ ഇതിലൂടെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരുന്നുള്ളൂ. തുടർന്നാണ് ബെയ്ലി പാലം നിർമ്മിക്കാൻ തീരുമാനമായത് ബെയ്ലി പാലം നാടിന് സമർപ്പിക്കുമെന്ന് കരസേന രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. ഉറപ്പോടെ നിർമ്മിക്കുന്നതിനാലാണ് നിർമാണത്തിന് കൂടുതൽ സമയം എടുത്തത്. പുതിയ പാലം വരുന്നതുവരെ ബെയ്ലി പാലം ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ബെയ്‌ലി പാലം സൈന്യം നിർമ്മിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സൈന്യം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം 28 മണിക്കൂർ കൊണ്ട് പാലത്തിന്‍റെ നിർമാണം സൈന്യം പൂർത്തിയാക്കി.പാലം വന്നതോടെ രക്ഷാദൗത്യത്തിന് വേഗം കൂടും. മദ്രാസ് റെജിമെന്റിലെ എൻജിനീയറിംഗ് സംഘമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
താത്കാലികമായി നിർമ്മിക്കുന്ന ബെയ്‌ലി പാലം നാടിന് സമർപ്പിക്കുന്നതായി സൈന്യം അറിയിച്ചിരുന്നു. സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞിരുന്നു. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം.
ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിര്‍മ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണിതു നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ബെയ്‌ലിപാലം നിര്‍മ്മിച്ചത് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മ്മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു റാന്നിയില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കുറുകെകടന്നത്
ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണിത് നിര്‍മ്മിച്ചത്. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയായിരുന്നു ഇത് സ്ഥാപിച്ചത്
Post a Comment