(www.kl14onlinenews.com)
(25-July-2024)
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ ട്രെക്ക് ഡ്രെെവർ അര്‍ജുൻ്റെ കുടുംബം തങ്ങള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച രണ്ട് യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് കുടുംബം ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അമ്മയുടെ സഹോദരിയുടെ ശബ്ദം സോഷ്യല്‍ മീഡിയയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്. അര്‍ജുന്റെ അമ്മ രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചയ്ക്കെതിരെ വൈകാരികമായി സംസാരിച്ചതോടെയാണ് ഒരുവിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞത്.
സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തെരച്ചിൽ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു.
തെരച്ചിൽ ദുഷ്കരമാക്കി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
അർജുനായുള്ള തെരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ ഒഴുക്ക് ശക്തമാണ്. ഷിരൂർ പ്രദേശം ഉൾപ്പെടുന്ന ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.
ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഇന്നലെയാണ് അർജുന്റെ ലോറി പുഴയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂമന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്.
പിന്നാലെ അർജുന്റെ ലോറി തന്നെയാണ് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണുള്ളതെന്ന് ഉത്തര കന്നഡ എസ്പി നാരായണയും സ്ഥിരീകരിച്ചു
Post a Comment