(www.kl14onlinenews.com)
(25-July-2024)
കൊച്ചി: സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പാലക്കാട്,തൃശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലാണ് നാശനഷ്ടമേറെയും. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗളി,ഷോളയൂർ മേഖകളിൽ വ്യാപക കൃഷി നാശവും ഉണ്ടായി. ധോണിയിലും വ്യാപകനാശനഷ്ടം ഉണ്ടായി. മരം വീണ് ഉദ്ഘാടനം ചെയ്യാനിരുന്ന വന്യജീവി ചികിത്സാ കേന്ദ്രത്തിനും നാശനഷ്ടം ഉണ്ടായി. കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റ്യാടി മലയോര മേഖലയിലും വിലങ്ങാടും പാറയിലും വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വേങ്ങോലിയിൽ മിന്നൽ ചുഴലിക്കാറ്റിൽ മരംവീണ് ആറ് വീടുകൾക്ക് ഭാഗിക നാശ നഷ്ടം ഉണ്ടായി. നിരവധി മരങ്ങൾ കടപുഴകി.
വിലങ്ങാടും മിന്നൽചുഴലി ഉണ്ടായി. വൈദ്യുതി ലൈനുകളിൽ മരംവീണ് വൈദ്യുതി ബന്ധം താറുമാറായി. താമരശേരിയിൽ മരം വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. തൃശൂർ ഗുരുവായൂരിൽ തെക്കൻ പാലയൂർ ചക്കംകണ്ടം പ്രദേശത്ത് വീടിൻറെ മതിലും പലയിടത്തും മരങ്ങളും തെങ്ങുകളും കടപുഴകി. വയനാട്ടിൽ ശക്തമായ കാറ്റിൽ വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മേൽ കൂര പറന്നു പോയി. കണ്ണൂർ ജില്ലയുടെ മലയോര മേഖലകളായ ഇരിട്ടി,കേളകം, തളിപ്പറമ്പ് എന്നിവടങ്ങളിലും മഴയിലും കാറ്റിലും വ്യാപക നഷ്ടമുണ്ടായി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച മണിക്കൂറിൽ 40-50 വരെ വേഗതയിലുള്ള ശക്തമായ കാറ്റാണ് രേഖപെടുത്തിയത്.
വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള തീരദേശ ന്യുന മർദ്ദപാത്തി സ്വാധീനമാണ് കേരളത്തിൽ പ്രത്യേകിച്ച് മധ്യ വടക്കൻ ജില്ലകളിൽ മഴ തുടരാൻ കാരണം. ചൈന കടലിൽ നിലവിലുള്ള ശക്തമായ ഗൈമി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ശക്തമായ കാറ്റ് ചില സമയങ്ങളിൽ അടുത്ത രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Post a Comment