വിറങ്ങലിച്ച് നാട്, മരണസംഖ്യ വീണ്ടും ഉയരുന്നു, 125 പേര്‍ മരിച്ചതായി സ്ഥിരീകരണം 2024

(www.kl14onlinenews.com)
(30-July-2024)

വിറങ്ങലിച്ച് നാട്,
മരണസംഖ്യ വീണ്ടും ഉയരുന്നു, 125 പേര്‍ മരിച്ചതായി സ്ഥിരീകരണം
കൽപ്പറ്റ: നാടിനെ ആകെ കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടലിൽ
മരണസംഖ്യ വീണ്ടും ഉയരുന്നു, 125 പേര്‍ മരിച്ചതായി സ്ഥിരീകരണം

അർധരാത്രിയിലെ ഉരുൾപൊട്ടൽ ഒന്നുമറിയാതെ കിടന്നുറങ്ങിയ നിരവധിപേരുടെ ജീവനുകളാണ് കവർന്നെടുത്തത്. വൈത്തിരി താലൂക്കിലെ മേപ്പാടി മുണ്ടക്കൈയും ചൂരൽമലയും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്. ആർത്തലച്ചെത്തിയ മലവെള്ളപാച്ചിലിൽ എത്ര ജീവനുകൾ കുടുങ്ങിയിട്ടുണ്ടെന്നും നിശ്ചയമില്ല. വയനാട്ടിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ദുരന്തത്തിൽ ഒരു പ്രദേശം തന്നെ ഇല്ലാതായെന്നും, ഇതുവരെ 93 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 128 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രയിൽ ചികിത്സയിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതുവരെ 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനം സാധ്യമാകുന്ന രീതിയില്‍ മുന്നോട്ട് പോവുകയാണ്. 45 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളാണ് ക്യാപുകളിലുള്ളത് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണി വരെയുള്ള കണക്കനുസരിച്ച് 125 പേർ മരിച്ചു.കണ്ടെടുത്തവരിൽ 56പേരുടെ പോസ്റ്റ്മാർട്ടം നടപടി പൂർത്തിയായി.98 പേരെ കാണാതായിട്ടുണ്ട്.മേപ്പാടി ആശൂപത്രിയിൽ 25 പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സ്വകാര്യ ആശൂപത്രികളിൽ എട്ട് പേരുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവ നിലമ്പൂരിലെ സ്വകാര്യ ആശൂപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ള പാച്ചിലിൽ നിരവധിപേർ ഒഴുകിപോയിട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് 200ലധികം പേർ സമീപത്തുള്ള കുന്നിൻമുകളിലും റിസോർട്ടിലും അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തേക്കുള്ള ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.

പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്‌കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. മുണ്ടക്കൈയിൽ ഒരുപാട് ആളുകൾ ഇനിയും മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ വേണ്ടി ആളുകൾ പരക്കം പായുകയാണ്. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്‌കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി.

ഒട്ടേറെപ്പേർ മണ്ണിനടിയിലാണ്. അൻപതിലധികം വീടുകൾ പൂർണ്ണമായും തകർന്ന് ഒഴുകിപ്പോയെന്നാണ് വിവരം. നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറുകണക്കിന് മനുഷ്യർ മേഖലയിലെ കുന്നിന്മുകളിലും, റിസോർട്ടിലും, മദ്രസയിലുമായി കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റ നിരവധി പേർ പ്രഥമ ശ്രുശ്രൂഷ പോലും ലഭിക്കാതെ രക്ഷാ പ്രവർത്തകരെ കാത്തു നിൽക്കുകയാണ്. പോലീസ്, അഗ്നിരക്ഷാ സേന, സംസ്ഥാന - ദേശീയ ദുരന്ത നിവാരണ സേനകൾ, കര, വ്യോമ, നാവിക സേനകൾ ഉൾപ്പെടെ ദുരന്ത സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും രക്ഷാ പ്രവർത്തനം ദുഷ്‌കരമായിരിക്കുകാണ്. റോഡുകളും, പാലങ്ങളും തകർന്നതും, പുഴകളിലൂടെയും മറ്റും വെള്ളം കുത്തിയൊലിച്ചെത്തുന്നതുമാണ് രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാവുന്നത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. സേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാ ദൗത്യത്തിന് എത്തിയെങ്കിലും, ദുരന്ത പ്രദേശത്ത് കോപ്റ്റർ പറത്താൻ പറ്റാത്ത സാഹചര്യമായിരുന്നു.

Post a Comment

Previous Post Next Post