തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന് എതിരെ കേരളം മുഴുവന്‍ അണിനിരന്നപ്പോള്‍ പത്മകുമാര്‍ ഭയന്നു

(www.kl14onlinenews.com)
(02-DEC-2023)

തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന് എതിരെ കേരളം മുഴുവന്‍ അണിനിരന്നപ്പോള്‍ പത്മകുമാര്‍ ഭയന്നു

കൊല്ലം: ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത് മൂവരും ചേര്‍ന്ന്. ഫോണ്‍ ചെയ്തത് ഭാര്യ അനിത കുമാരിയെന്നും പ്രതികള്‍ മൊഴി നല്‍കി. അതേസമയം, കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോകുന്ന സമയത്ത് കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹോദരന്റെ കൈയില്‍ പത്മകുമാറും സംഘവും ഭീഷണി കത്ത് നല്‍കിയിരുന്നു. പണം നല്‍കിയാല്‍ കുട്ടിയെ വിട്ടുനല്‍കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ സഹോദരന്‍ കുറിപ്പ് വാങ്ങിയില്ല.

കുറിപ്പ് കാറിനുള്ളില്‍ തന്നെ വീണു. ഇവിടെ മുതലാണ് പത്മകുമാറിന്റെ പ്ലാനുകള്‍ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിക്കുന്ന സ്ഥലത്ത് എത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവന്‍ സംഭവമറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.

മാമ്പള്ളികുന്നം കവിതരാജില്‍ കെ ആര്‍ പത്മകുമാര്‍ ( 52) , ഭാര്യ എം ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയില്‍ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.

പ്രതികളെ എ ആര്‍ ക്യാമ്പില്‍ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. പത്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാന്‍ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post