കത്രിക ഞങ്ങളുടേതല്ലെന്ന് ആശുപത്രിയുടെ വാദം, പിന്നെ ആ കത്രിക ഞാൻ വിഴുങ്ങിയതാണോ എന്ന് ഹർഷിനയുടെ ചോദ്യം

(www.kl14onlinenews.com)
(02-Mar-2023)

കത്രിക ഞങ്ങളുടേതല്ലെന്ന് ആശുപത്രിയുടെ വാദം, പിന്നെ ആ കത്രിക ഞാൻ വിഴുങ്ങിയതാണോ എന്ന് ഹർഷിനയുടെ ചോദ്യം
കോഴിക്കോട്: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിചിത്രം. കത്രിക തങ്ങളുടേതല്ലെന്നാണ് മെഡിക്കൽ കോളേജിന്റെ വാദം. എന്നാൽ ഇത് തള്ളി യുവതി രംഗത്തെത്തി.

അന്വേഷണത്തിൽ അട്ടിമറി നടന്നെന്നു ഹർഷിന പറഞ്ഞു. ‘മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയത് എന്ന് പറയണം. താൻ കത്രിക വിഴുങ്ങിയെന്നാണോ ഇവർ പറയുന്നത്? മെഡിക്കൽ കോളേജിലെ ശസ്ത്ര ക്രിയക്ക് ശേഷമാണു ശാരീരിക പ്രശനങ്ങൾ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു’.നീതി കിട്ടും വരെ പോരാടും തുടരുമെന്നും ഹർഷിന പറഞ്ഞു.

2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്.

എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്‍റെ സഹായവും തേടിയിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Post a Comment

أحدث أقدم